വെള്ളിയാഴ്‌ച, ജനുവരി 06, 2012

വിസ്മയങ്ങള്‍ കണ്‍തുറന്നു; ദുബൈ വ്യാപാരോല്‍സവത്തിന് ഉജ്വല തുടക്കം !!


വിസ്മയങ്ങള്‍ കണ്‍തുറന്നു; ദുബൈ വ്യാപാരോല്‍സവത്തിന് ഉജ്വല തുടക്കം

ദുബൈ: വ്യാപാരത്തിന്‍െറയും വിനോദത്തിന്‍െറയും വിസ്മയ രാപകലുകളുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവെലിന് തുടക്കമായി. ഇനി 30 രാപകലുകള്‍ ദുബൈ ഉല്‍സവ ലഹരിയിലാവും. 17ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവെലിനാണ് ഇന്നലെ കൊടിയേറിയത്.
വൈവിധ്യങ്ങളുടെ നിറകാഴ്ചകളും പുതുമകളുടെ അദ്ഭുതങ്ങളും വിലക്കുറവിന്‍െറയും സമ്മാനങ്ങളുടെയും കലവറകളുമായി പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും മറ്റും വ്യാപാരോല്‍സവത്തിന് ഒരുങ്ങിക്കഴിഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ വൈകീട്ട് ബുര്‍ജ് ഖലീഫയിലും ദുബൈ ക്രീക്ക് പാര്‍ക്കിലും വര്‍ണാഭമായ ചടങ്ങുകളാണ് അരങ്ങേറിയത്.
രാത്രി എട്ടരയോടെ ദുബൈ ക്രീക്കില്‍ നടന്ന കരിമരുന്ന് പ്രയോഗം ശ്രദ്ധേയമായി. ഇത് അഞ്ച് മിനിട്ട് നീണ്ടുനിന്നു. ഇന്നലെ നൂറു കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേര്‍ന്നത്.
വിവിധ കേന്ദ്രങ്ങളിലായി വൈവിധ്യമാര്‍ന്ന കലാ,  സാംസ്കാരിക, വൈജ്ഞാനിക പരിപാടികളാണ് വ്യാപാരോല്‍സവത്തിന്‍െറ ഭാഗമായി നടക്കുന്നത്.
ഗ്ളോബല്‍ വില്ളേജ്, റിഗ്ഗ, അല്‍ സീഫ്, ജുമൈറ ബീച്ച് റസിഡന്‍സ്, ബുര്‍ജ് ഖലീഫ എന്നീ സ്ഥലങ്ങള്‍ മേളയുടെ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങളാകും. റിഗ്ഗക്ക് ഇനി ഒരു മാസം ഉറക്കമില്ലാത്ത നാളുകളാണ്. ഇവിടെ പുലര്‍ച്ചെ വരെ വിവിധ പരിപാടികള്‍ അരങ്ങേറും. ദിവസവും രാത്രി എട്ടരക്ക് ക്രീക്കിലും അല്‍ സീഫ് തെരുവിലും അല്‍ സറൂനി ഗ്രൂപ്പിന്‍െറ കരിമരുന്ന് പ്രകടനമുണ്ടാകും.
ഒരു മാസക്കാലം ദുബൈക്ക് നിറകാഴ്ചകളൊരുക്കുന്ന 17ാമത് വ്യാപാരോല്‍സവം ദുബൈ ഇവന്‍റ്സ് ആന്‍റ് പ്രമോഷന്‍സ് എസ്റ്റാബ്ളിഷ്മെന്‍റ് (ഡി.ഇ.പി.ഇ) ആണ് സംഘടിപ്പിക്കുന്നത്. വിവിധ അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, മല്‍സരങ്ങള്‍, വ്യാപാര പ്രമോഷനുകള്‍, ലക്ഷങ്ങളുടെ സമ്മാന പദ്ധതികള്‍, കലാ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ വ്യാപാരോല്‍സവത്തെ ശ്രദ്ധേയമാക്കും. ഒരു മാസം നീളുന്ന കാര്‍പെറ്റ് ആന്‍റ് ആര്‍ട്സ് ഒയാസീസിനും ഇന്നലെ എയര്‍പോര്‍ട്ട് എക്സ്പോയില്‍ തുടക്കമായി. രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് കാര്‍പറ്റ് ഒയാസീസ്. ഈ മാസം 12 മുതല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫയിലെ ബുര്‍ജ് സ്റ്റെപ്സില്‍ പ്രമുഖരുടെ സംഗീത പരിപാടികള്‍ അരങ്ങേറും. രാത്രി പത്ത് മുതലാണ് ഇത് ആരംഭിക്കുക. ദുബൈ പോയട്രി ഫോറം, കുടുംബങ്ങള്‍ തയാറാക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, ലൈറ്റ് ആന്‍റ് സൗണ്ട് ഷോ, ഡസേര്‍ട്ട് ക്യാമ്പ് തുടങ്ങിയ വിവിധ പരിപാടികള്‍ മേളയുടെ ഭാഗമായി നടക്കും.
ജനുവരി 26ന് ഇന്ത്യന്‍ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദുബൈ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെ ശൈഖ് റാശിദ് ഹാളില്‍ നടക്കുന്ന കവി സമ്മേളനമാണ് ഇതില്‍ പ്രധാനം. രാത്രി ഒമ്പതിന് കവി സമ്മേളനം ആരംഭിക്കും. ഹെറിറ്റേജ് ആന്‍ഡ് ഡൈവിങ് വില്ളേജില്‍ എല്ലാ ദിവസങ്ങളിലും ആകര്‍ഷകമായ പരിപാടികള്‍ അരങ്ങേറും. സ്റ്റേജ് മല്‍സരങ്ങള്‍, ഒട്ടക, കുതിര റേസ്, പൊലീസ് കുതിര, നായ പ്രദര്‍ശനം, കാര്‍, ബൈക്ക് പ്രദള്‍നം, പരാമ്പരാഗത ബോട്ട് പ്രദര്‍ശനം എന്നിവ നടക്കും. ദുബൈ ഫെസ്റ്റിവെല്‍ സിറ്റിയും അല്‍ അഹ്ലി ക്ളബും വിവിധ കായിക പരിപാടികള്‍ക്ക് വേദിയാകും. മേളയുടെ മുഖ്യ ആകര്‍ഷകമായ ഗ്ളോബല്‍ വില്ളേജ് നേരത്തെ തന്നെ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്. ഇത്തവണ കേരള തീമിലാണ് ഇന്ത്യന്‍ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. 6000 വ്യാപാര സ്ഥാപനങ്ങളും 50 മാളുകളുമാണ് ഇത്തവണ വ്യാപാര മേളയില്‍ പങ്കാളികളാകുക.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!